വിവാൻ സുന്ദരം അന്തരിച്ചു
പ്രശസ്ത കലാകാരൻ വിവാൻ സുന്ദരം ബുധനാഴ്ച രാവിലെ ഡൽഹിയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് - എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്. ലോകമെമ്പാടുമുള്ള നിരവധി മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സിംലയിലാണ് വിവാൻ സുന്ദരത്തിന്റെ ജനനം. ഡൂൺ സ്കൂളിലെ പഠനത്തിനു ശേഷം ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്, ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പരിശീലനം നേടി. 1966 ൽ ലണ്ടനിൽ ആദ്യ പ്രദർശനം നടത്തി."ദ "ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു", ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇൻഡ്യൻ എമർജൻസി" എന്നീ പരമ്പരകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മാതൃസഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആർട്ട് ക്രിട്ടിക്കും ക്യുറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ.